സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല; എം.പിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്; കണ്ണൂരിൽ കെ.എസ്സിനായി ഫ്ലക്സ് യുദ്ധം

എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന് കെ സുധാകരന് എത്തുന്നുവെന്നാണ് ഫ്ളക്സില്‍ പറയുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ലക്സിലുണ്ട്.
ഇന്ന് രാവിലെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം നേതാക്കള്‍ ഡല്‍ഹിയിലെത്തി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരവാഹി ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹികളുമായുള്ള ചര്‍ച്ച അവസാനിച്ചതോടെ ജില്ലാ ഭാരവാഹികളുമായാണ് ഇന്ന് കൂടിക്കാഴ്ച നടക്കുക. ഓരോരുത്തരേയും വെവ്വേറെ കണ്ടാണ് സാദിഖലി തങ്ങള്‍ വിവരം തേടുന്നത്. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോള്‍ വെങ്ങരയില്‍ കെ.എം ഷാജിയേ മത്സരിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തിരുവമ്പാടി കോണ്‍ഗ്രസിന് നല്കി തവനൂര്‍ ലീഗ് ഏറ്റെടുക്കാനും തീരുമാനം ആയിട്ടുണ്ട്.


