കോൺഗ്രസിൽ സ്ഥാനാർത്ഥി പോര് മുറുകുന്നു; സുധാകരന് പിന്നാലെ അതൃപ്തിയുമായി ശശി തരൂരും, ഹൈക്കമാൻഡ് ഇടപെടുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്‌തിയുമായി തിരുവനന്തപുരം എംപി ശശി തരൂരും. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ നിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കുന്നുവെന്ന് തരൂരിന് പരാതി. വി. ഡി സതീശന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നീക്കത്തിൽ തരൂരിന് മാത്രമല്ല, മുതിർന്ന പല നേതാക്കൾക്കും നീരസമുണ്ട്
കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ. ഹൈക്കമാൻഡിന്‍റെ ഉറപ്പില്ലാതെ ദില്ലിയിലേക്കില്ല എന്നാണ് തീരുമാനം. നാളെ ദില്ലിയിലെത്താൻ ആയിരുന്നു സുധാകരന് ക്ഷണം. കേരള നേതാക്കളുമായി ഇനി ചർച്ചയ്ക്കില്ല. കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചെന്നാണ് സൂചന. കോണ്‍ഗ്രസിന് കുരുക്കായിരിക്കുകയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായത്തിൽ മാറ്റമില്ലാതെ തുടരുകയാണ് കെപിസിസി നേതൃത്വം.
തുടർ ചർച്ചകൾക്കായി രാഹുൽ ഗാന്ധിയുടെ ഓഫീസ് നാളെ ദില്ലിയിലെത്താനാണ് കെ സുധാകരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെ സുധാകരൻ പിടിവാശി തുടരുന്നതിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. അതേസമയം പരിഭവവും പിണക്കവും എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സുധാകരൻ ഉള്‍പ്പെടെയുള്ള എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേതായിരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ ബിജെപിയിൽ പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ മറുപടി. ചില എംപിമാർ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഇക്കാര്യത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.



