Kerala

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാര്‍ ഉന്നയിച്ച പരാതി; എസ്പി മെറിന്‍ ജോസഫ് അന്വേഷിക്കും

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാര്‍ ഉന്നയിച്ച പരാതി പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫ് അന്വേഷിക്കും. ഡിജിപിയുടേതാണ് ഉത്തരവ്. വനിതാ എസ്‌ഐമാരുടെ പരാതിയില്‍ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ ശുപാര്‍ശ പ്രകാരമാണ് നടപടി. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാര്‍ശ ചെയ്തത്. പൊലീസ് ആസ്ഥാനത്ത് വുമണ്‍ കംപ്ലൈന്റ് സെല്‍ അധ്യക്ഷയാണ് കേസ് അന്വേഷണ ചുമതലയുള്ള എസ്പി മെറിന്‍ ജോസഫ്.

രണ്ട് വനിതാ എസ്‌ഐമാരാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്ന് പരാതിപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് നല്‍കിയ പരാതിയില്‍ അതീവ രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് പരാതിക്കാരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും മൊഴി നല്‍കുകയും ചെയ്തതോടെയാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാന്‍ അജിതാ ബീഗം ശുപാര്‍ശ ചെയ്തത്.

പരാതിയുടെ പകര്‍പ്പ് ലഭ്യമായിട്ടില്ലാത്തതിനാല്‍ കുറ്റാരോപിതന്റെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ല. അതേസമയം തെക്കന്‍ ജില്ലകളിലൊന്നില്‍ മുന്‍പ് ജില്ലാ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്ത് പൊലീസ് സേനയില്‍ ഉയര്‍ന്ന സ്ഥാനത്താണ് ഇരിക്കുന്നത്. നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഘട്ടത്തിലാണ് എസ്പി മോശമായി പെരുമാറിയതെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button