വഴിക്കടവിൽ പതിനഞ്ച് വയസ്സുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അനന്തുവിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സര്‍ക്കാരിനോട് കെപിസിസി. അനന്തുവിൻ്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കത്ത് നൽകി. ഇന്ന് സണ്ണി ജോസഫ് അനന്തുവിൻ്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. പിസി വിഷ്ണുനാഥും സണ്ണി ജോസഫിനൊപ്പം അനന്തുവിൻ്റെ വീട്ടിലെത്തിയിരുന്നു.
അതേസമയം, അനന്തുവിന്റെ മരണത്തിൽ രാഷ്ട്രീയ വാക്പോര് തെരുവിലേക്ക് നീളുകയാണ്. അനന്ദുവിന്റെ മരണത്തിൻ്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്. നേരത്തെയും ഈ പ്രദേശത്ത് പന്നിക്കെണിയിൽ കുടുങ്ങി ഒരാൾക്ക് പരിക്കേറ്റെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. എൻഡിഎ പ്രവർത്തകർ നിലമ്പൂർ വനംവകുപ്പ് ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.