രാജ്യത്തെ ദളിതരെ കേന്ദ്ര സർക്കാർ വിവേചനപരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സഹായം നൽകുന്നില്ലെന്നും ദളിത്, ആദിവാസി വിഭാഗത്തിനായുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദളിതർക്ക് നേരെ രാജ്യത്ത് 58000 ത്തോളം അക്രമമുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തില്‍ എസ്.സി/ എസ്.ടി വിഭാഗത്തിൻ്റെ ഉയർച്ചക്കായി സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയെന്നും മുൻപ് പലപ്പോഴും അവഗണനകള്‍ നേരിട്ടുകൊണ്ടിരുന്ന വിഭാഗം ഇപ്പോള്‍ ഉന്നതങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
“നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ മാത്രമാണ് തുടർച്ചയുണ്ടായത്. മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും വിവേചനങ്ങൾ നിലനിൽക്കുന്നു. ഇഎംഎസ് സർക്കാരാണ് നിരവധി പദ്ധതികൾ എസ്.സി-എസ്.ടി വിഭാഗത്തിനായി നടപ്പാക്കിയത്.രാജ്യത്ത് അനീതിയും അക്രമവും നേരിടേണ്ടി വന്നവരാണ് ഈ വിഭാഗം.അത് തിരിച്ചറിഞ്ഞാണ് ഭരണഘടനയിൽ സാമൂഹ്യ നീതി ഉറപ്പുവരുത്തിയത്.ഭരണഘടന അട്ടിമറിക്കപ്പെട്ടാൽ സാമൂഹ്യനീതിയെ ബാധിക്കും.”- മുഖ്യമന്ത്രി പറഞ്ഞു.