മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; അപകട കാരണം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മന്ത്രി

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അപകട കാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മിഥുൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡണ്ട്. അതിദരിദ്രമായ ജീവിത സാഹചര്യങ്ങളായിരുന്നു മിഥുൻ്റെ കുടുംബത്തിൻ്റേത്. തൊഴിൽ തേടി മൂന്ന് മാസം മുൻപാണ് മിഥുൻ്റെ അമ്മ വിദേശത്തേക്ക് പോയത്. ഇവരെ ഇതുവരെ മകൻ്റെ മരണ വിവരം അറിയിക്കാനായിട്ടില്ല. ജോലിക്ക് നിന്ന വീട്ടിലെ കുടുംബത്തോടൊപ്പം തുർക്കിയിലേക്ക് യാത്ര പോയതിനാലാണ് ബന്ധപ്പെടാനാവാത്തത്. രണ്ട് മാസത്തേക്കാണ് യാത്ര പോയതെന്നാണ് വിവരം. ഇന്ന് രാവിലെ സ്കൂളിൽ കൊണ്ടുവിട്ട മകൻ ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ കഴിയുകയാണ് അച്ഛൻ മനോജ്.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് ഇന്ന് സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കടിച്ച് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണപ്പോൾ എടുക്കാനായി കയറിയതായിരുന്നു കുട്ടി. കാൽ തെന്നി വീഴാൻ പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിച്ചതോടെ ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു