‘മകളെ വലിയ ഇഷ്ടം, എൻ്റെ വീട് നൽകണം’; പൊലീസിനോട് ചെന്താമര, ആയുധം വാങ്ങിയ കടയിൽ തെളിവെടുപ്പ്

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. മകളെ ഒരുപാട് ഇഷ്ടമാണെന്നും അവള് ജീവനാണെന്നും ചെന്താമര പൊലീസിന് മൊഴി നൽകി. തന്റെ വീട് മകള്‍ക്ക് നൽകണമെന്നും ചെന്താമര പറഞ്ഞു. കൊടുവാള് വാങ്ങിയത് എലവഞ്ചേരിയിൽ നിന്ന് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ചെന്താമര രണ്ടാമത്തെ ആയുധം വാങ്ങിയ കടയിലും പൊലീസ് തെളിവെടുപ്പ് നടത്തി. കടയുമട ശ്രീധരൻ ചെന്താമരയെ തിരിച്ചറിഞ്ഞു. ഇന്നലെയും പൊലീസ് കസ്റ്റഡിയിലിരിക്കെ മറ്റൊരാളെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി ചെന്താമര വെളിപ്പെടുത്തിയിരുന്നു. അയൽവാസിയായ പുഷ്പയാണ് തന്റെ കുടുംബം തകരാൻ പ്രധാന കാരണമെന്നും പുഷ്പ രക്ഷപ്പെട്ടെന്നും ചെന്താമര വെളിപ്പെടുത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് തന്റെ മകള്‍ക്ക് വീട് നൽകാനുള്ള ആഗ്രഹം ഇന്ന് പൊലീസിനോട് ചെന്താമര വെളിപ്പെടുത്തിയത്. ഇന്നത്തെ തെളിവെടുപ്പ് ഉച്ചവരെ തുടരും. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് കസ്റ്റഡിയിൽ വെക്കാനുള്ള സമയപരിധി. ഇതിനുശേഷം കോടതിയിൽ ഹാജരാക്കും.



