അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്നു; ഇന്ത്യന്‍ ജവാന്‍ പാക് കസ്റ്റഡിയില്‍

0

അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പിടികൂടി പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം. 182- ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങിനെയാണ് പാക് സൈന്യം പിടികൂടിയത്.കര്‍ഷകര്‍ക്കൊപ്പം അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനിടെ പാക് റേഞ്ചേഴ്‌സ് ആര്‍പി സിങിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കൈവശം റൈഫിളും ഉണ്ടായിരുന്നു. സൈനികന്റെ മോചനം ഉറപ്പിക്കാനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സൈനികരോ, സാധാരണക്കാരോ ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചുകടക്കുന്നത് പതിവാണ്. തുടര്‍ന്ന് സൈനിക പ്രോട്ടോകോള്‍ വഴി ഇത് പരിഹരിക്കപ്പടാറുമുണ്ട്.അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നയതന്ത്ര നടപടികള്‍ കടുപ്പിച്ചതിന് മറുപടിയുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമമേഖല അടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. കൂടാതെ വാഗ അതിര്‍ത്തി അടയ്ക്കാനും സിംല കരാര്‍ മരവിപ്പിക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനിച്ചു.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സൈനിക ഉപദേഷ്ടാക്കള്‍ ഏപ്രില്‍ 30 നകം രാജ്യം വിടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാര്‍ക്കുള്ള വിസ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. സിഖ് തീര്‍ഥാടകര്‍ക്ക് ഇളവ് നല്‍കി.അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെയുള്ള നടപടികള്‍ പ്രാബല്യത്തില്‍ വന്നു. ചികിത്സയ്ക്ക് അടക്കം പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ എല്ലാ വിസകളും റദ്ദാക്കാനാണ് തീരുമാനം. കൂടാതെ വിസ സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here