NationalNews

‘ഭീകരവാദത്തിന്റെ ഇരകളെയും പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കിനോക്കാനാവില്ല’; പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മോദി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യ ഭീകരതയുടെ ഇരയാണ്. അതിനാല്‍ ഇരകളെയും ഭീകരതയെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കിനോക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ക്കായി ഭീകരത വ്യാപിപ്പിക്കുന്നതിനെതിരെ ഒന്നും പറയാത്തവരെയും അദ്ദേഹം പരാമര്‍ശിച്ചു. ഭീകരര്‍ക്ക് നിശബ്ദ സമ്മതം നല്‍കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വന്തം മണ്ണില്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ഇന്ത്യ നിരത്തിയിട്ടുണ്ട്. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച മോദി, ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം മുഴുവന്‍ മനുഷ്യരാശിക്കെതിരെയുള്ള പ്രഹരമായിരുന്നുവെന്നും മോദി പറഞ്ഞു.

ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി ഭീകരവാദം മാറിയിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കും ഒരു പ്രഹരമായിരുന്നു. ഭീകരവാദികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ഒരു മടിയും പാടില്ല. ഭീകരവാദത്തിന്റെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കിനോക്കാനാവില്ല. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ക്കായി, ഭീകരതയ്ക്കു നിശബ്ദ സമ്മതം നല്‍കുകയും ഭീകരതയെയോ ഭീകരരെയോ പിന്തുണയ്ക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല. ഭീകരതയെക്കുറിച്ചുള്ള വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ഇടയില്‍ വ്യത്യാസമുണ്ടാകരുത്. ഭീകരവാദത്തെ അപലപിക്കുക എന്നത് നമ്മുടെ തത്വമായിരിക്കണം.’ -മോദി പറഞ്ഞു. 2026-ല്‍ ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. പഹല്‍ഗാം ഭീകരാക്രമണത്തെ ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button