
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയ വോട്ടർമാർക്കൊപ്പം ചായ കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ പരിഹാസം. ബിഹാറിൽ മരിച്ചതായി രേഖപ്പെടുത്തിയ ഏഴ് വോട്ടർമാർക്കൊപ്പമാണ് രാഹുൽ ഗാന്ധി ചായ കുടിച്ചത്.
‘ജീവിതത്തിൽ വളരെ രസകരമായ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ‘മരിച്ചവരുടെ’ കൂടെ ചായ കുടിക്കാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി! എന്നാണ് രാഹുല്‍ വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
ബിഹാർ വോട്ടർപട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നത്. മരിച്ച 18ലക്ഷം വോട്ടർമാർ, മറ്റ് നിയോജക മണ്ഡലത്തിലേക്ക് താമസം മാറിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലത്ത് രജിസ്റ്റർ ചെയ്ത ഏഴ് ലക്ഷം പേർ എന്നിവരെയാണ് നീക്കം ചെയ്തതെന്നാണ് കമ്മീഷൻ അറിയിച്ചത്.
പിന്നാലെ ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ വൻ അട്ടിമറിയാണ് നടന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജീവിച്ചിരിക്കുന്നവെര പോലും മരിച്ചവരായി കണക്കാക്കി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.




