Kerala

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്തു, അഞ്ച് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി നടത്തിയ പ്രതിഷേധത്തിൽ വധശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. അറസ്റ്റിലായ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അടക്കം 5 പേരെ റെയിൽവേ പൊലീസിന് കൈമാറും. അതിക്രമം നടന്നത് റെയിൽവേ സ്റ്റേഷൻ അകത്ത് നിന്നായത് കൊണ്ടാണ് തീരുമാനം. അറസ്റ്റിലായ പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ്. എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്ത‍ക‍ർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോൺഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോൾ പൊലീസ് പിടിച്ചുമാറ്റി. യൂത്ത്കോൺഗ്രസുകാർ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അൽപസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഐസിയുവിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കൾ അറിയിക്കുന്നത്. കഴുത്തിന് ഗുരുതര പരിക്കുണ്ട്.

ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി കണ്ടു. കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. തെറ്റുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കും. ആക്രമണം നടന്നിട്ടില്ല, നടന്നെങ്കിൽ അത് തെറ്റാണെന്നും വിഡി സതീശൻ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button