അർജുൻ മിഷൻ : രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് ജില്ലാ പൊലീസ് മേധാവി

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയാണെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി എം നാരായണ പറഞ്ഞു. രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാളെ കൂടുതൽ രക്ഷാപ്രവർത്തനം തെരച്ചിൽ തുടരുമെന്നും എസ് പി പറഞ്ഞു. രാത്രി 9 മണിവരെ രക്ഷാപ്രവർത്തനം നടത്തുമെന്നായിരുന്നു പുറത്തുവന്ന വിവരം.
സൈന്യം കൂടി ഇറങ്ങി തെരച്ചിൽ നടത്തിയാലേ രക്ഷാദൗത്യം പൂർണ്ണമാകൂ എന്ന് അർജുന്റെ ഭാര്യാസഹോദരൻ ജിതിൻ പറഞ്ഞു. കൂടുതൽ സംവിധാനങ്ങളോടെ തെരച്ചിൽ ഊർജിതമാക്കണെമെന്നും ജിതിൻ ആവശ്യപ്പെട്ടു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അപകടം നടന്ന് 4 ദിവസമായിട്ടും ഇന്നാണ് തെരച്ചിലിന് ജീവൻ വെച്ചതെന്നും ജിതിൻ പറഞ്ഞു. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. മണ്ണ് നീക്കുക ദുഷ്കരമാണെന്നും ഇടക്കിടെ പെയ്യുന്ന മഴ അതിരൂക്ഷമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.