അറബ് – ഇസ്ലാമിക് ഉച്ചകോടി ; അറബ് -ഇസ്ലാമിക് രാജ്യങ്ങളിൽ ഒന്നിനെതിരായ ആക്രമണം എല്ലാ രാജ്യങ്ങൾക്കും എതിരായി കണക്കാക്കും : ഇറാഖ്

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് – ഇസ്ലാമിക് ഉച്ചകോടിയില്‍ നിർണായക നിർദേശവുമായി ഇറാഖ്. അറബ് -ഇസ്ലാമിക് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാൽ അത് എല്ലാവർക്കും എതിരെ ഉള്ളതായി കണക്കാക്കണമെന്ന് ഇറാഖ് നിലപാട് അറിയിച്ചു. അതേസമയം, വെടിനിർത്താലിന് താല്പര്യമില്ലെന്ന് ഇസ്രായേൽ തെളിയിച്ചതായി ഈജിപ്ത് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹം നിശബ്ദരായി ഇരിക്കരുതെന്ന് അറബ് ലീഗ് പ്രതികരിച്ചു. അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേലിനെ പുറത്താക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കലാണ് പരിഹാരമെന്ന് ഈജിപ്ത്. ഇസ്രായേലിന് വ്യക്തവും ശക്തവുമായ മറുപടി നൽകണമെന്ന് ജോർടാൻ രാജാവ് അറിയിച്ചു.
പ്രതിരോധ രംഗത്തെ ശേഷി പങ്കുവെയ്ക്കാൻ തയാറെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. സഹോദര രാഷ്ട്രങ്ങൾക്ക് തുർക്കി പ്രതിരോധ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തികമായുംഇസ്രായേലിന് പ്രത്യാഘാതങ്ങൾ നൽകണമെന്ന് തുർക്കി കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ശക്തമാക്കാൻ ഇടപെടൽ വേണമെന്ന് തുർക്കി പ്രസിഡന്റ് ഉച്ചകോടിയില്‍ പറഞ്ഞു. ഇസ്രായേലിനെ നേരിടാൻ ഒന്നിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി. സിറിയൻ പ്രസിഡന്റുമായും സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ഡോണൾഡ് ട്രമ്പിന് ഒപ്പമായിരുന്നു ഇതിന് മുൻപ് ഇരു നേതാക്കളും.




