തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ഹൈക്കോടതി ഹർജി തള്ളി, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

തൊണ്ടിമുതൽ തിരിമറി കേസിൽആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. കേസിൽ വാദം പൂർത്തിയായ ശേഷം ഇന്ന് വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യമായ കാര്യങ്ങൾ അന്വേഷിച്ചില്ല, ആര്, എവിടെ വെച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതിൽ ഒരു ക്രിമിനൽ സാധ്യത തെളിയിക്കാൻ കഴിയില്ലെന്നും തൊണ്ടിമുതൽ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. തൊണ്ടിമുതലിൽ തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ സീനിയർ അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.
തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.




