KeralaNews

രക്ഷിതാക്കള്‍ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കണം: അമിത് ഷാ

ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന ഭാഷാ സംസ്‌കാരത്തെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദിയുടെ പ്രാധാന്യം വിവരിച്ചുകൊണ്ട് സംസാരിച്ച അമിത് ഷാ പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കപ്പെടണം എന്നും ഹിന്ദിയും മറ്റ് ഇന്ത്യന്‍ ഭാഷകളും തമ്മില്‍ വൈരുദ്ധ്യവുമില്ലെന്നും പ്രതികരിച്ചു. അഞ്ചാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദിയും മറ്റ് ഇന്ത്യന്‍ ഭാഷകളും ഭിന്നതകളോ വൈരുദ്ധ്യമോ ഇല്ല, ഹിന്ദി ഒരു സംസാര ഭാഷ മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, നീതിന്യായ വ്യവസ്ഥ, പൊലീസ് എന്നിവയുടെ ആശയ വിനിമയ ഭാഷയായി മാറണം എന്നും അമിത് ഷാ പ്രതികരിച്ചു. പ്രാദേശിക ഭാഷകളെ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് ഭാഷയെ കുറിച്ചുള്ള അറിവ് നല്‍കണം. ഇതിനായി രക്ഷിതാക്കള്‍ തങ്ങളുടെ മാതൃഭാഷയില്‍ കുട്ടികളോട് സംസാരിക്കണം എന്നും അമിത് ഷാ പ്രതികരിച്ചു.

ദയാനന്ദ സരസ്വതി, മഹാത്മാഗാന്ധി, കെ എം മുന്‍ഷി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ മഹാരഥന്മാര്‍ ഹിന്ദിയുടെ പ്രചാരകരായിരുന്നു. ഗുജറാത്തി, ഹിന്ദി ഭാഷകള്‍ ഒരു പോലെ നിലനിന്നിരുന്ന ഗുജറാത്ത് രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. രണ്ട് ഭാഷകളും ഗുജറാത്തില്‍ വളരുകയാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഭരണ ഭാഷയ്ക്ക് അപ്പുറത്തേക്ക് പരിഗണിക്കപ്പെടുമ്പോള്‍ ഭാഷയുമായുള്ള ജനങ്ങളുടെ ബന്ധം സ്വാഭാവികമായും മെച്ചപ്പെടുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

സംസ്‌കൃതം ഇന്ത്യക്കാര്‍ക്ക് അറിവിന്റെ വാതിലുകള്‍ തുറന്നു നല്‍കി. ഹിന്ദി ഈ അറിവുകളെ ജനകീയമാക്കി. പ്രാദേശിക ഭാഷകള്‍ അറിവുകള്‍ ഒരോരുത്തരിലേക്കും എത്തിക്കുകയാണ് ഉണ്ടായത്. തീര്‍ത്തും യാന്ത്രികമായ പ്രവര്‍ത്തനങ്ങളാണ് ഇവയെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ വിദ്യാഭ്യാസത്തില്‍ ഹിന്ദിക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ട്. ഈ സാന്നിധ്യം കുട്ടികളുടെ മുന്നേറ്റത്തിന് സഹായകരമായി. ഗുജറാത്തില്‍ പഠിച്ചുവളര്‍ന്ന ഒരു കുട്ടിക്ക് രാജ്യത്ത് എവിടെയും പോകാനും, ബിസിനസ്സ് ചെയ്യാനും, സ്വീകാര്യത നേടാനും കഴിയും, അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button