Kerala

ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകി; പ്ലാറ്റ്ഫോമിൽ കിടന്ന് യുവാവ് മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

തൃശ്ശൂരിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്ന് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഇൻ്റലിജിൻസ് എ ഡി ജി പി പി.വിജയന് നൽകിയ റിപ്പോർട്ടിലാണ് ആംബുലൻസ് വൈകിയതിനെത്തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നുവെന്ന വിവരം ശരിവെക്കുന്നത്.

നേര് പറയുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിച്ച റെയിൽവേയുടെ നിലപാടിനെ തള്ളുന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഷോർണൂർ പിന്നിട്ടതോടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം അരമണിക്കൂറോളം ആംബുലൻസ് കാത്ത് നിന്ന് വൈകിയെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു

റെയിൽവേ എസ് പി ഷഹിൻ ഷാ നൽകിയ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തൽ. പ്രാഥമിക അന്വേഷണം റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപി പി വിജയന് നൽകിയെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. ആംബുലൻസിന് വിവരം കൈമാറിയ സമയത്തെ പറ്റി പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ശ്രീജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഈ മാസം ആറാം തീയതിയാണ് ട്രെയിനിൽ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശി ശ്രീജിത്ത് ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button