എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം പുറപ്പെട്ടു

0

ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഉണ്ണിക്കണ്ണന്റെ തിരുനടയിൽ നിന്ന് എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദർശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നാണ് ശരണം വിളികളുടെ അകമ്പടിയോടെ സംഘം മല കയറാൻ യാത്രയായത്.

സമൂഹപ്പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് 10 ദിവസത്തെ യാത്ര നടത്തുന്നത്. ഞായറാഴ്ച രാത്രിയോടെ അയ്യപ്പന്മാർ ഇരുമുടിക്കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയിരുന്നു.പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പ് ക്ഷേത്രത്തിൽ പൂജിച്ച ശേഷം ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി സമൂഹപ്പെരിയോനു കൈമാറി. പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലാണ് തിടമ്പു കൊണ്ടുപോകുന്നത്. 35 മാളികപ്പുറങ്ങൾ ഉൾപ്പെടെ 250 ഓളം സ്വാമി ഭക്തർ യാത്രയെ അനുഗമിക്കും. സംഘം രക്ഷാധികാരി കളത്തിൽ ചന്ദ്രശേഖരനാണ് സംഘത്തെ യാത്രയാക്കിയത്.

ആദ്യദിനത്തിൽ അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ സംഘം ദർശനം നടത്തും. മല്ലശ്ശേരി മഹാദേവക്ഷേത്രത്തിൽ ഉച്ചഭക്ഷണം. തകഴി ധർമശാസ്താ ക്ഷേത്രത്തിലാണ് വിരിവെക്കൽ. രണ്ടാം ദിനം രാവിലെ 7.30-നു യാത്ര തുടങ്ങും. ഉച്ചഭക്ഷണം ആനപ്രമ്പാൽ ക്ഷേത്രത്തിലാണ്. കവിയൂർ ക്ഷേത്രത്തിൽ രാത്രി വിശ്രമം. മൂന്നാം ദിവസം രാവിലെ പുനരാരംഭിക്കുന്ന യാത്രയിൽ മണിമല ക്കാവ് ദേവീക്ഷേത്രത്തിൽനിന്ന് ഉച്ചഭക്ഷണം കഴിക്കും. വിരിവെക്കൽ മണിമലക്കാവ് ദേവീക്ഷേത്രത്തിൽ.

ഒൻപതിന് മണിമലക്കാവിൽ ആഴിപൂജ നടത്തും. പത്താംതീയതി സംഘം എരുമേലിയിലെത്തും. പകൽ 11-നാണ് പേട്ടതുള്ളൽ. തുടർന്ന് പേട്ടകെട്ടു തുടങ്ങും.രാവിലെ പേട്ടപ്പണം വെക്കൽ ചടങ്ങോടെ പേട്ടകെട്ടിന് ആരംഭമാകും. തുടർന്ന് ചെറിയ അമ്പലത്തിൽ എത്തി പേട്ടതുള്ളലിന് തയ്യാറെടുപ്പുകൾ നടത്തും. ചായം പൂശി പച്ചില തൂപ്പുകളും ശരക്കോലും കയ്യിലേന്തിയാണ് പേട്ടതുള്ളുന്നത്. 12 മണിയോടെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ശ്രീ കൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ തിടമ്പ് പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ട തുള്ളൽ ആരംഭിക്കും.

പേട്ടതുള്ളലിന് അനുവാദം നൽകുന്നതിനും പേട്ടതുള്ളലിൽ പങ്കെടുക്കുന്നവരെയും ദർശിക്കുന്നവരെയും അനുഗ്രഹിക്കുവാനായി ഭഗവാൻ ഗരുഡാരൂടനായി എത്തുന്നു എന്നതാണ് വിശ്വാസം. കൊച്ചമ്പലത്തിൽ നിന്ന് ഇറങ്ങുന്ന പേട്ടതുള്ളൽ നേരെ വാവര് പള്ളിയിൽ പ്രവേശിക്കും. കളഭം തളിച്ചും പുഷ്പവൃഷ്ടി നടത്തിയും പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. വാവർ പ്രതിനിധി സംഘത്തോടൊപ്പം വലിയ അമ്പലത്തിലേക്ക് നീങ്ങും. അമ്പലപ്പുഴ സമൂഹ പെരിയോനും വാവർ പ്രതിനിധിയും തോളോട് തോൾ ചേർന്ന് എരുമേലിയുടെ വീഥികളിലൂടെയുള്ള യാത്ര മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമാണ്. ക്ഷേത്രത്തിലെത്തുന്ന വാവർ പ്രതിനിധിയെയും സമൂഹ പെരിയോനൊപ്പം ആചാരപരമായി സ്വീകരിക്കും. ക്ഷേത്രപ്രദക്ഷിണശേഷം നമസ്‌കാരം നടത്തുന്നതോടെ പേട്ട തുള്ളലിന് സമാപനമാകും.

രാത്രി ആഴി പൂജയ്ക്ക് ശേഷം പരമ്പരാഗത പാതയിലൂടെ പമ്പയിലേക്ക് നീങ്ങും. 13ന് പമ്പ സദ്യയും പമ്പവിളക്കും നടത്തി സംഘം മലകയറും സംഘത്തെ മരക്കൂട്ടത്ത് വച്ച് ദേവസ്വം പൊലീസ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ച പ്രത്യേക വഴിയിലൂടെ ദർശനത്തിന് ആനയിക്കും. മകരവിളക്ക് ദിവസമായ 14ന് രാവിലെ നെയ്യ് അഭിഷേകവും അത്താഴപൂജയ്ക്ക് അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും. അമ്പലപ്പുഴയിൽ നിന്നും സ്വാമിമാർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന കാര എള്ള്, ശർക്കര,നെയ്യ്,തേൻ, കൽകണ്ടം, മുന്തിരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന എള്ള് പായസമാണ് ദേവന് നിവേദിക്കുന്നത്. മകരവിളക്ക് ദർശനത്തിനുശേഷം അമ്പലപ്പുഴക്കാരുടെ കർപ്പൂരാഴി പൂജ നടക്കും.

മകരവിളക്കിന് പിറ്റേദിവസം മാളികപ്പുറത്ത് മണിമണ്ഡപത്തിൽ നിന്നും പതിനെട്ടാം പടിയിലേക്ക് ശീവേലി എഴുന്നള്ളത്ത് നടക്കും. തുടർന്ന് തിരുവാഭരണം ചാർത്തിയ അയ്യപ്പ വിഗ്രഹം ദർശിച്ച് പത്ത് നാൾ നീളുന്ന തീർത്ഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങും. സംഘം പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി കെ ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജിതിൻ രാജ്, ഖജാൻജി ബിജു സാരംഗി രഥയാത്ര കൺവീനർ ആർ മധു വേലംപറമ്പ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here