Blog

അല്‍ഫലാ സർവകലാശാലയുടെ ചെയർമാന് ഡൽഹി പോലീസിന്റെ നോട്ടീസ് ; ചോദ്യം ചെയ്യലിന് ഹാജരാകണം

ഡൽഹി : ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അല്‍ഫലാ സർവകലാശാലയുടെ ചെയർമാന് ദില്ലി പൊലീസ് നോട്ടീസ്. ചെയർമാൻ ജാവേദ് അഹമ്മദിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലുമാണ് നടപടി. സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാർത്ഥികളും ഇവർക്ക് വീട് വാടകയ്ക്ക് നൽകിയവരും ഉൾപ്പെടെ 2000 പേരിൽ നിന്ന് വിവരങ്ങൾ തേടിയെന്ന് ഫരീദാബാദ് പൊലീസ് വ്യക്തമാക്കി.

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതൽ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഭീകര സംഘടത്തോടൊപ്പം അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീന് ലഷ്കർ ഇ തയ്ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഡയറി കുറിപ്പിൽ നിന്നാണ് സൂചന കിട്ടിയത്. പാക്കിസ്ഥാനിലെ കൊടും ഭീകരൻ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യയുമായി അടുത്ത ബന്ധം ഷഹീന് ഉണ്ടെന്നും, ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ബാബ്റി മസ്ജിദിന് പകരം വീട്ടും എന്ന ന്യായീകരണമാണ് ഷഹീൻ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന് നല്കിയിരുന്നത്. ഡിസംബർ ആറിന് സ്ഫോടന പരമ്പര നടത്താനുള്ള നീക്കവും ഇതിന്‍റെ ഭാഗമമായിരുന്നു. തുർക്കിയിൽ നിന്നാണ് ഭീകര സംഘത്തിന് നിർദേശങ്ങൾ ലഭിച്ചതെന്ന് സൂചനകളുണ്ടായിരുന്നു. അബു ഉകാസയെന്ന പേരിലാണ് സന്ദേശങ്ങൾ കിട്ടിയതെന്നും ഇയാൾ ഡോക്ടർമാരുമായി സമ്പർക്കത്തിലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ചാവേറായ ഡോക്ടർ ഉമർ നേരത്തെ ഉപയോഗിച്ച ഫോണുകളിൽ ഇത് സംബന്ധിച്ചടക്കം നിർണായക തെളിവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഫോണിനായി തെരച്ചിൽ ഊർജിതമാക്കി. ദില്ലിയിൽ കരസേനയുടെ ചാണക്യ ഡയലോഗ്സിനിടെ ഉയർന്ന ചോദ്യത്തിനാണ് ഭീകരരുടെ ഏതു നീക്കവും ചെറുക്കുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി ആവർത്തിച്ചത്.

അതിനിടെ, അറസ്റ്റിലായ ഡോക്ടർ ആദിലിന്റെ അയൽവാസിയായ കുൽ​ഗാം സ്വദേശിയെ പോലീസ് ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ഇയാൾ വീടിനകത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളുടെ രണ്ട് മക്കളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നൗഗാമിലെ സ്ഫോടനത്തിൽ ഏജൻസികൾ തെളിവു ശേഖരണം തുടരുകയാണ്. ഫോറൻസിക് വിദഗ്ധർ ഉപയോഗിച്ച ലൈറ്റിൻറെ ചൂട് സ്ഫോടനത്തിനിടയാക്കിയോ എന്ന സംശയമുണ്ട്. അട്ടിമറി ഇല്ലെന്ന് ജമ്മുകശ്കമീർ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയും വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button