അഖിൽ മാരാറുടെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി; ‘പണിയാൻ നോക്കിയവൻ പരാതി പിൻവലിച്ചു’; പിന്തുണച്ച സാബു ജേക്കബിനും സെൻകുമാറിനും നന്ദി

തന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു കിട്ടിയെന്ന് അഖിൽ മാരാർ. തനിക്കെതിരെ വ്യാജ റിപ്പോർട്ട് മെറ്റയ്ക്ക് കൊടുത്ത് പേജ് റിമൂവ് ചെയ്യിച്ചവർ ആരായാലും മാന്യന്മാർ ആണെന്നും കോടതി കയറും എന്ന് കണ്ടപ്പോൾ കംപ്ലയിന്റ് പിൻ വലിച്ചെന്നും അഖിൽ മാരാർ പറയുന്നു. വിഷയത്തിൽ ഇടപെട്ട മുൻ ഡിജിപി സെൻ കുമാർ സാറിനും ട്വിന്റി ട്വിന്റി പാർട്ടിയുടെ പ്രസിഡന്റ് സാബു ജേക്കബിനും, വൈസ് പ്രസിഡന്റ് ഗോപ കുമാറിനും നന്ദി അറിയിക്കുന്നുവെന്നും അഖിൽ പറഞ്ഞു.
“ഹൈക്കോടതിയിയിൽ പോയാൽ നടന്നില്ലെങ്കിൽ സുപ്രീം കോടതിയിൽ പോയിട്ടാണെങ്കിലും എന്ത് കാരണം കൊണ്ടാണ് എന്റെ പേജ് റിമൂവ് ചെയ്യിച്ചതെന്ന് ഞാൻ കണ്ടെത്തിയേനെ.എനിക്കെതിരെ വ്യാജ റിപ്പോര്ട്ട് മെറ്റയ്ക്ക് കൊടുത്തു പേജ് റിമൂവ് ചെയ്യിച്ചവർ ആരായാലും മാന്യന്മാർ ആണ്. കോടതി കയറും എന്ന് കണ്ടപ്പോൾ കംപ്ലയിന്റ് പിൻ വലിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പണിയാൻ നോക്കിയവൻ പനി പിടിച്ചു പരാതി പിൻവലിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി സംസാരിച്ച പ്രിയപ്പെട്ട മുൻ ഡിജിപി ടിപി സെൻകുമാർ സാറിനു നന്ദി അറിയിക്കുന്നു.. കൃത്യമായി കാര്യ കാരണം നിരത്തി ഇടപെട്ട എന്റെ വക്കീലിന് നന്ദി. എല്ലാ രീതിയിലും ഒപ്പമുണ്ടാകും എന്ന് അറിയിച്ചു ധൈര്യം പകർന്ന 20/20 പാർട്ടിയുടെ പ്രസിഡന്റ് സാബു ജേക്കബിനും, വൈസ് പ്രസിഡന്റ് ഗോപ കുമാറിനും നന്ദി. എല്ലാത്തിനും ഉപരി എന്നെ സ്നേഹിക്കുന്ന നിങ്ങൾക്കും വിമർശിക്കുന്ന പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി. സത്യത്തിനു വേണ്ടി ശബ്ദിക്കാൻ ഞാൻ ഉണ്ടാവും.. സത്യമാണ് പക്ഷം”, എന്നായിരുന്നു അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിപ്പിച്ചുവെന്ന ആരോപണവുമായി അഖിൽ മാരാർ രംഗത്ത് എത്തിയത്. തന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നുവെന്നും വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശ്യമില്ലെന്നും അഖിൽ മാരാർ പറഞ്ഞു. പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. പിന്നാലെ അഖിൽ മാരാർ 2.0 എന്ന പേരിൽ പുതിയ ഫേസ്ബുക്ക് അക്കൗണ്ടും അഖിൽ ആരംഭിച്ചിരുന്നു



