എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. വിമാനം ജനവാസ മേഖലയിലാണ് തകർന്നു വീണത്. ദുരന്തത്തിൽ 34 പ്രദേശവാസികളും മരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ പറയുന്നു.
ജൂൺ 12നാണ് അപകടമുണ്ടായത്. മരണ സംഖ്യയെക്കുറിച്ചു ഔദ്യോഗിക പ്രഖ്യാപനം ആദ്യമായാണ് വരുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗിക കണക്കുകൾ പുറത്തുവിടു എന്നു കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. 260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടേയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടേയും തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ 120 പുരുഷൻമാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. 256 മൃതദേഹങ്ങൾ ഇതുവരെ കുടുംബങ്ങൾക്കു കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.