ജൂൺ 12-ന് അഹമ്മദാബാദിൽ സംഭവിച്ച എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടവുമായി ബന്ധപ്പെട്ട ആകെ ഇൻഷുറൻസ് ക്ലെയിമുകൾ നാലായിരം കോടി രൂപ (475 മില്യൺ ഡോളർ) യിലേറെ ആകുമെന്ന് കണക്കാക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ക്ലെയിമുകളിൽ ഒന്നാകും. ഇന്ത്യയിലെ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജിഐസി- റീ-GIC Re)യുടെ വിലയിരുത്തലാണിത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം, 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നു വീഴുകയായിരുന്നു. ഈ അപകടത്തിൽ ആകെ ക്ലെയിമുകളുടെ തുക 475 മില്യൺ ഡോളറിലെത്തുമെന്ന് ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ റീഇൻഷുറൻസ് കമ്പനിയായ ജിഐസി റീ (GIC Re) ചൊവ്വാഴ്ച പറഞ്ഞു, നഷ്ടപരിഹാര തുക (ലയബിലിറ്റി പേ ഔട്ട്) വിമാനത്തിന്റെ മൂല്യത്തേക്കാൾ 2.5 മടങ്ങ് കൂടുതലാകുമെന്ന് കണക്കാക്കുന്നു. ഇത് ഏകദേശം 4,091 കോടി രൂപ വരും (നിലവിലെ വിനിമയ നിരക്കിനെ അടിസ്ഥാനമാക്കി കണക്കാക്കുമ്പോൾ).
“ഞങ്ങൾ കരുതുന്നത്, വിമാനത്തിന് ഏകദേശം 125 മില്യൺ ഡോളർ ആയിരിക്കും തുക, മറ്റ് ഇൻഷുറൻസ് തുകകൾ അടക്കം ബാധ്യതാ ക്ലെയിമുകൾ ഏകദേശം 350 മില്യൺ ഡോളർ ആയിരിക്കും,” ജിഐസി റീ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാമസ്വാമി നാരായണൻ പറഞ്ഞു. ബ്രിട്ടീഷ് പൗരനായ വിശ്വേഷ് കുമാർ രമേശ് എന്ന യാത്രക്കാരൻ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിമാനം ഇടിച്ച് 38 പേർ മരിച്ചിരുന്നു. വ്യോമയാന വ്യവസായ പോർട്ടലായ ഏവിയേഷൻ എ 2 ഇസെഡിന്റെ (Aviation A2Z) റിപ്പോർട്ട് പ്രകാരം, ബോയിങ് 787-8 ഡ്രീംലൈനർ ഉൾപ്പെട്ട ആദ്യത്തെ വലിയ ദുരന്തമാണിത്. ഒരു ദശാബ്ദത്തിനിടെ ആഗോളതലത്തിൽ സംഭവിച്ച ഏറ്റവും വലിയ വ്യോമയാന അപകടമാണിത്.