
സ്ഥാനാർഥിനിർണയത്തിനുശേഷം കോൺഗ്രസിലെ തർക്കങ്ങളും വിമതപ്രശ്നങ്ങളും തീർക്കാൻ പ്രത്യേകം ദൗ ത്യസംഘത്തെ നിയോഗിച്ച് എഐസിസി. കർണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച രീതി കേരളത്തിലും നടപ്പാക്കാനാണ് സംഘം എത്തിയത്.
40 മണ്ഡലങ്ങളിലേക്കുള്ള നിരീക്ഷകർ കേരളത്തിലെത്തി. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, ദീപാ ദാസ്മുൻഷി എന്നിവരുടെ നേതൃത്വത്തിൽ ഇവർക്കുള്ള ദൗത്യം എന്താണെന്നുള്ള നിർദേശം നൽകിയിട്ടുണ്ട്. തെലങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരങ്ങുന്നതാണ് സംഘം. വോട്ടെടുപ്പുവരെ ഇവർ മണ്ഡലങ്ങളിലുണ്ടാകും. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുക, കോൺഗ്രസ് അനുകൂലസാഹചര്യം ഉറപ്പാക്കുക, പ്രചാരണ പ്രവർത്തനം ഏകോപിക്കുക തുടങ്ങിയവയാണ് പ്രധാന ദൗത്യം.
ഭരണംകിട്ടുമ്പോൾ, സ്ഥാനാർഥിത്വം കിട്ടാത്തവരെ പരിഗണിക്കണമെന്നും പ്രധാനപ്പെട്ട ചുമതലകൾ നൽകണമെന്നും തീരുമാനമുണ്ട്. നിരീക്ഷകർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാവും ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള പദവി നൽകുന്നതിൽ തീരുമാനമെടുക്കുക.വിമത വെല്ലുവിളി ഉയർത്തുന്ന മണ്ഡലങ്ങളിൽ അത്തരക്കാരെ പിന്തിരിപ്പിക്കാനും ഇടപെടലുണ്ടാകും. കർണാടകയിലും തെലങ്കാനയിലും ഭരണം പിടിക്കാൻ ഇത്തരം നിരീക്ഷണം ഗുണം ചെയ്തെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇതാണ് ഇത്തവണ കേരളത്തിലും പരീക്ഷിക്കുന്നത്.
പാർട്ടിഘടകങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട പ്രശ്നങ്ങൾ നിരീക്ഷകസംഘം കണ്ടെത്തി എഐസിസി, കെപിസിസി നേതൃത്വത്തെ അറിയിക്കും. ഗൃഹസന്ദർശനം, പ്രചാരണസാമഗ്രികളുടെ വിതരണം എന്നിവ ബൂത്തുതലത്തിൽ കൃത്യമായി എത്തുന്നുണ്ടോയെന്നും പരിശോധിക്കും. പ്രദേശത്തെ സാമൂഹ്യ-ജാതിമത സാഹചര്യങ്ങളും വിലയിരുത്തും. അട്ടിമറിയോ, അസ്വാരസ്യമോ ശ്രദ്ധയിൽപ്പെട്ടാൽ നേതൃത്വത്തിന്റെ ഇടപെടൽ ഉറപ്പാക്കാനുള്ള നടപടികളും ഇവർ സ്വീകരിക്കും.




