അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണം; കെ മുരളീധരൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി.
അദ്ദേഹം അത് ചെയ്യരുതായിരുന്നു. യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കൺവീനറുടെ ജോലി. പാർട്ടി നിലപാട് പറയാൻ കെപിസിസി പ്രസിഡന്‍റ് ഉണ്ട്. നടിയെ ആക്രമിച്ച കേസിലെ നിലപാട് പ്രസിഡന്‍റ് നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാൽ അടൂർ പ്രകാശിന്‍റെ നിലപാട് പോളിങിനെ ബാധിച്ചിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ സാധ്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. വോട്ടർ പട്ടികയിൽ ഉണ്ടായ കൺഫ്യൂഷൻ പോളിങ് ശതമാനം കുറയാൻ കാരണം ആണ്. വഞ്ചിയൂരിൽ അവസാന ദിവസം ചേർത്ത ഇരട്ട വോട്ടുകൾ പരിശോധിക്കാൻ സമയം കൊടുത്തില്ല. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലർക്കും ഇത്തവണ വോട്ട് ഇല്ല. മൊത്തത്തിൽ ആശയകുഴപ്പം ഉണ്ടായി. ചില മേഖലയിൽ ബിജെപിക്ക് നിസ്സംഗത ഉണ്ടായിരുന്നു. പഴയത് പോലെയുള്ള കേഡർ സിസ്റ്റം ഒന്നും സിപിഎമ്മിന് ഇല്ല. യുഡിഎഫിന് 50 ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും മുരളീധരൻ അവകാശപ്പെട്ടു.




