ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കിയ നടപടിയില്‍ സാംസ്കാരിക മന്ത്രിക്ക് മറുപടിയുമായി നടന് പ്രേംകുമാര്‍ ; ഒരിടവും പോകാൻ നിൽക്കുന്ന ആളല്ല താൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കിയ നടപടിയില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് മറുപടിയുമായി നടന് പ്രേംകുമാര്‍. കേരളത്തില്‍ സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളില്‍ നിന്നും ചലച്ചിത്ര അക്കാദമിക്ക് പുറമെ എവിടെ നിന്നാണ് കാലവധി കഴിഞ്ഞ ചെയര്മാന്മാരെ സ്വാഭാവികമായി മാറ്റിയത് എന്നാണ് പ്രേംകുമാറിന്റെ ചോദ്യം. മാധ്യമങ്ങള്‍ മന്ത്രിയോട് ഇക്കാര്യം ചോദിക്കണം.
സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് തലേന്ന് തന്നെ മാറ്റിയതില്‍ അസ്വാഭാവികയുണ്ട്. തിരുവനന്തപുരത്തെ പ്രഖ്യാപനം തൃശൂരിലേക്ക് മാറ്റി. മന്ത്രിയോട് അടുപ്പമുള്ളവര്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് കരുതുന്നുണ്ടാകും. താന്‍ അങ്ങനെ കരുതുന്നില്ലെന്നും പ്രേം കുമാര്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലെ മുന്‍ അധ്യക്ഷമാരുടെ കാലാവധി പരിശോധിക്കണം. താന്‍ ഉള്‍പ്പെടെ വൈസ് ചെയര്മാന് സ്ഥാനത്ത് കാലാവധിക്ക് അപ്പുരം പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജിത്ത് മാറിയപ്പോള്‍ ഒരു സമവായം പോലെയാണ് തന്നെ ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് എത്തിയത്. ഒരു വര്‍ഷം പ്രവര്‍ത്തനങ്ങള്‍ നടത്തി, തന്റെ പ്രവര്‍ത്തനങ്ങള്‍ മോശമായിരുന്നു എന്ന് സര്‍ക്കാരും പൊതുസമൂഹവും കരുതുന്നില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.
പ്രേംകുമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ പൂര്‍ണമായി തള്ളാതെയായിരുന്നു പ്രതികരണം. എവിടെയും പോകാന്‍ വേണ്ടി നില്ക്കുന്ന ആളല്ല താന്‍, എന്നാല്‍ തനിക്കും കുടുംബത്തിനും കോണ്‍ഗ്രസ് പശ്ചാത്തലം ഉണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു. സിപിഎമ്മിന്റെ സഹയാത്രികനെങ്കിവും പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. എന്റെ നിലപാടുകള്‍, ലേഖനങ്ങള്‍ എന്നിവയുള്‍പ്പെടെ പരിഗണിച്ചായിരിക്കാം തന്നെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് സ്ഥാനത്ത് പരിഗണിച്ചത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
നിലവില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഒരു സംഘടനാ ചട്ടകൂട്ടില്‍ നില്ക്കുന്ന ആളല്ല താന്‍, എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്ന സ്വാതന്ത്ര്യം എനിക്കാവശ്യമാണ്. മുന്‍കൂട്ടി തീരുമാനിച്ച് ജീവിതത്തെ സമീപിക്കുന്ന ആളല്ല. താനൊരു ഉറച്ച ദൈവ വിശ്വാസിയാണ്. ദൈവം സ്നേഹമാണ് എന്നാണ് എന്റെ വിശ്വാസം. നാളെ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. ജീവിതത്തില്‍ സംഭവിക്കുന്നതിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് തന്റെ നിലപാടുകളെന്നും പ്രേംകുമാര്‍ വിശദീകരിക്കുന്നു.




