രണ്ട് കോടി കൈക്കൂലി വാങ്ങി; കൊച്ചിയിലെ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ കേസ്

0

കേസ് ഒതുക്കാന്‍ രണ്ട് കോടി കൈക്കൂലി വാങ്ങിയ കേസില്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി നല്‍കിയ പരാതിയിലാണ് കേസ്. ഇന്നലെ പിടിയിലായ തമ്മനം സ്വദേശി വിത്സണ്‍, രാജസ്ഥാന്‍ സ്വദേശി മുകേഷ് മുരളി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തത്.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഉന്നത ഇ ഡി ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് എടുക്കുന്നത്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കി തീര്‍ക്കാന്‍ വേണ്ടി രണ്ട് കോടി ആവശ്യപ്പെട്ടു എന്നാണ് കൊല്ലം സ്വദേശിയായ വ്യവസായിയുടെ പരാതി. അധ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ കൈപറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് തമ്മനം സ്വദേശി വിത്സനും രാജസ്ഥാന്‍ സ്വദേശി മുകേഷ് മുരളിയും പിടിയിലായത്. ഇവരെ ചോദ്യം നിന്നാണ് ഇ ഡി ഉദ്യോഗസ്ഥന്റെ പേര് പുറത്തുവന്നത്. ഇഡി ഉദ്യോഗസ്ഥനും വില്‍സനും ചേര്‍ന്ന് ഗൂഢാലോചന നടത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

പിടിയിലായ മുകേഷ് മുരളി മുന്‍പ് ഹവാലാ കേസില്‍ പ്രതിയായിട്ടുണ്ട്. മുകേഷ് മുരളിയും കൊച്ചി ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ ഉദ്യോഗസ്ഥരും തമ്മില്‍ നിരവധി അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നും വിജിലന്‍സ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പണം തട്ടാന്‍ ഇടനിലക്കാര്‍ക്ക് ഇ ഡി കേസിന്റെ വിശദാംശങ്ങള്‍ കൈമാറുന്നത് ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ എന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. പിടിയിലായ പ്രതികളുടെ മൊഴിക്ക് പുറമേ കൂടുതല്‍ തെളിവുകള്‍ സമാഹരിച്ച ശേഷം ഇ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റിലേക്ക് കടന്നാല്‍ മതി എന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ചാര്‍ട്ട് അക്കൗണ്ടന്റ് രഞ്ജിത്തിനെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിടില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here