ഈ കിരീടം ഏറ്റുവാങ്ങാൻ യോഗ്യൻ എ.ബി ഡിവില്ലിയേഴ്സ് ആണ്; കണ്ണീരോടെ ഗ്രൗണ്ടിൽ മുട്ടുകുത്തി കോഹ്‌ലി

0

നീണ്ട 18 വർഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 18–ാം നമ്പർ ജഴ്സി മാത്രം ധരിച്ച സൂപ്പർ താരത്തിന് ഒടുവിൽ കന്നി കിരീടത്തിന്റെ പൊൻതിളക്കം. ആവേശം വാനോളമുയർന്ന കലാശപ്പോരിൽ പഞ്ചാബ് കിങ്സിന്റെ പോരാട്ടം ആറു റൺസ് അകലെ അവസാനിക്കുമ്പോൾ ബൗണ്ടറിക്കു സമീപം ഫീൽഡ് ചെയ്തിരുന്ന കോഹ്‌ലി ബൗണ്ടറിക്കരികെ കണ്ണീരോടെ ഗ്രൗണ്ടിലേക്ക് വീണു.

സഹതാരങ്ങൾ കോഹ്‌ലിയെ പൊതിഞ്ഞപ്പോൾ നാലാം ഫൈനൽ വേദിയിലും താരത്തിന്റെ കണ്ണീർ വീണു. ഇത്തവണ പക്ഷേ ആ കണ്ണീരിന് ആനന്ദത്തിന്റെ പകിട്ടുണ്ടായിരുന്നു. കിരീടനേട്ടത്തിന്റെ ആനന്ദം പിന്നീട് മുൻ ഓസീസ് താരം മാത്യു ഹെയ്ഡനുമായി പങ്കുവയ്ക്കുമ്പോൾ, കോലി സംസാരിച്ചതത്രയും 18 വർഷം നീണ്ട ആ കാത്തിരിപ്പിനെക്കുറിച്ചായിരുന്നു.

ഇപ്പോഴിതാ കോഹ്‌ലി എ.ബി ഡിവില്ലിയേഴ്സിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘എ.ബി ഡിവില്ലിയേഴ്സ് ആർസിബിക്കായി ചെയ്ത എല്ലാക്കാര്യങ്ങളും ഓർക്കുന്നു. ഈ കിരീടം ഞങ്ങളുടേതുപോലെ തന്നെ അദ്ദേഹത്തിന്റേത് കൂടിയാണ്. ഈ നിമിഷം അദ്ദേഹത്തിനൊപ്പം ആഘോഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. വിരമിച്ചിട്ട് നാലു വർഷമായെങ്കിലും ആർസിബിക്കായി കൂടുതൽ പ്ലെയർ ഓഫ് ദ് മാച്ച് നേടിയത് അദ്ദേഹമാണ്. അതാണ് ഈ ടീമിലും ലീഗിലും എന്നിലും അദ്ദേഹത്തിന്റെ സ്വാധീനം. ഇന്ന് പോഡിയത്തിൽ വന്ന് കിരീടം ഏറ്റുവാങ്ങാൻ ഏറ്റവും യോഗ്യനും അദ്ദേഹമാണ്’ – കോഹ്‌ലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here