12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ബജറ്റില്‍ പ്രഖ്യാപിക്കും; ചീഫ് സെക്രട്ടറിക്ക് എതിര്‍പ്പ്

0

തിരുവനന്തപുരം: 12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിയമനം ബജറ്റില്‍ പ്രഖ്യാപിക്കും. ഫെബ്രുവരി 5 നാണ് ബാലഗോപാലിന്റെ ബജറ്റ്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ ഡി.ആര്‍ കുടിശിക തടഞ്ഞ് വയ്ക്കുന്നത് അഭികാമ്യമല്ലെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ചീഫ് സെക്രട്ടറി ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിയമനത്തെ എതിര്‍ത്തു എന്നാണ് ലഭിക്കുന്ന സൂചന.

കേന്ദ്രത്തില്‍ 10 വര്‍ഷം കൂടുമ്പോഴാണ് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നടക്കുന്നത് എന്ന ന്യായം ആണ് ചീഫ് സെക്രട്ടറി ഉയര്‍ത്തിയത്.

01.07.2024 പ്രാബല്യത്തില്‍ പുതിയ ശമ്പള കമ്മീഷന്‍ ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കേണ്ടതാണ്. 21 ശതമാനം
ക്ഷാമബത്ത കുടിശികയില്‍ രോഷം പൂണ്ടുനില്‍ക്കുന്ന അണികളെ തണുപ്പിച്ചു ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടെനിര്‍ത്താന്‍ പുതിയ ശമ്പള കമ്മീഷനെ നിയമിക്കുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് ഇടത് സംഘടനകള്‍ക്ക് ഉള്ളത്.

കഴിഞ്ഞ ശമ്പള പരിഷ്‌കരണ സമയത്തും ജീവനക്കാര്‍ക്ക് ഒന്നര വര്‍ഷത്തോളം കുടിശിക ആക്കി വെച്ചിരുന്ന ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് ആനുകൂല്യം അനുവദിച്ചത്.

കമ്മീഷനെ നിയമിച്ചാലും രണ്ട് വര്‍ഷത്തോളം പഠനം നടത്തി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി റിപ്പോര്‍ട്ട് വാങ്ങി ശുപാര്‍ശ നടപ്പില്‍ വരുത്തേണ്ടതുള്ളൂ എന്നതിനാല്‍ തന്നെ കമ്മീഷന്‍ നിയമന പ്രഖ്യാപനം സര്‍ക്കാരിന് ഒരു തരത്തിലും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയില്ല. കൂടാതെ 5 വര്‍ഷ തത്വം പാലിച്ച് കൊണ്ട് ശമ്പള കമ്മിഷനെ നിയമിച്ചു എന്ന് ഉറപ്പാക്കാനും ഇത് വഴി സാധിക്കും.

ഒരു ലക്ഷത്തോളം സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ കുടിശിക ഇല്ലാതെ മരണപ്പെട്ട സാഹചര്യത്തില്‍ 21% ക്ഷാമാശ്വാസം ഇല്ലെങ്കിലും പുതിയ നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും എന്ന പ്രതീതി ഉണ്ടാക്കാനും ഇത് വഴി സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ധനമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here