യൂസർ ഫീ അടച്ചില്ലെങ്കില്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് സേവനങ്ങള്‍ നല്‍കരുതെന്ന് എം.ബി രാജേഷിന്റെ ബില്ല്: ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ; പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് എ.എൻ ഷംസീർ

0

തിരുവനന്തപുരം: യൂസര്‍ ഫീസ് മുടങ്ങിയവര്‍ക്ക് ഒരു സേവനവും നല്‍കരുതെന്ന എം.ബി രാജേഷിന്റെ ബില്ല് ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

വിഷയം നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തിയ പ്രതിപക്ഷനേതാവിനെ അഭിനന്ദിച്ച സ്പീക്കര്‍ ബില്ല് സബ്ജക്റ്റ് കമ്മിറ്റി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

1994 ലെ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി നിയമത്തിലാണ് ഭരണഘടന വിരുദ്ധ വകുപ്പുകള്‍ ഇടം പിടിച്ചത്.2024 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലില്‍ ഖണ്ഡം 6 പ്രകാരം പുതിയതായി ചേര്‍ക്കുന്ന വകുപ്പ് 219 എ ഡി (5)ല്‍

‘ യൂസര്‍ ഫീസ് അടയ്ക്കാന്‍ വീഴ്ച വരുത്തുന്ന ആളിനെതിരെ സ്വീകരിക്കാവുന്ന മറ്റേതെങ്കിലും നടപടികള്‍ക്ക് ഭംഗം വരാതെ, യൂസര്‍ ഫീസ് അടയ്ക്കുന്നത് വരെ അത്തരത്തില്‍ വീഴ്ചവരുത്തിയ ആളിന് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ഏതൊരു സേവനവും നല്‍കാന്‍ സെക്രട്ടറിക്ക് വിസമ്മതിക്കാവുന്നതാണ്’ എന്ന് വ്യവസ്ഥ ചെയ്തിരുന്നു.

പൗരാവകാശം എന്ന നിലയില്‍ ലഭിക്കേണ്ട സേവനങ്ങള്‍ നിഷേധിക്കുവാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിക്ക് അമിതമായ അധികാരം നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വി.ഡി. സതീശന്‍ ചൂണ്ടികാട്ടി.

പൗരന്റെ ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങള്‍ നല്‍കേണ്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ യൂസര്‍ ഫീസ് അടയ്ക്കാത്തത്തിന്റെ പേരില്‍ ആയത് നിഷേധിക്കുന്നത് Right to livelihood നു എതിരാണെന്നും. Right to life എന്നതില്‍ Right to livelihood ഉള്‍പ്പെടുന്നു എന്ന് കോടതിവിധികള്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സതീശന്‍ പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ആര്‍ട്ടിക്കിള്‍ 21 എന്നിവയ്ക്ക് വിരുദ്ധമായ ഈ വ്യവസ്ഥ ഒഴിവാക്കി ബില്‍ അവതരിപ്പിക്കണമെന്നാണ് സതീശന്‍ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here