KeralaNews

‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, എല്ലാ സംഘര്‍ഷങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയെ ഒറ്റക്കെട്ടായി നേരിടണം. ഭീകരതയില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഭീകരതയ്‌ക്കെതിരെ ഒരേ സ്വരത്തില്‍ സംസാരിക്കണം. ഭീകരതയുടെ മുഴുവന്‍ ആവാസ വ്യവസ്ഥയും തകര്‍ക്കണം. ഭീകരതയ്ക്കുള്ള ധനസഹായം, റിക്രൂട്ട്‌മെന്റ്, സുരക്ഷിത താവളങ്ങള്‍ എന്നിവയെയെല്ലാം തകര്‍ക്കണമെന്നും ഷാങ്ഹായ് ഉച്ചകോടിയില്‍ മോദി ആവശ്യപ്പെട്ടു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സന്നിഹിതനായിരുന്ന ചടങ്ങിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ ഭീകര ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കി വരുന്ന പാകിസ്ഥാന്റെ ദീര്‍ഘകാല നയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരര്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതായി മോദി ചൂണ്ടിക്കാട്ടി.

ഇതേത്തുടര്‍ന്ന് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ കടുത്ത പ്രത്യാക്രമണം ഇന്ത്യ നടത്തി. പാകിസ്ഥാന്റെ ഉള്ളില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകര്‍ത്തുവെന്നും മോദി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ പരമാധികാര പ്രദേശത്തെ ബഹുമാനിക്കണം. അതോടൊപ്പം അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സഹകരണം വേണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇറാന്‍- അമേരിക്ക ആക്രമണം വീണ്ടും കടുക്കുകയും, പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുകയും ചെയ്യുന്നതിനിടെയാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button