InternationalNews

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. യുഎഇയെ ആക്രമിച്ചിട്ടില്ലെന്നും ആക്രമിച്ചുവെന്ന വാദം അടിസ്ഥാനരഹിതമെന്നും ഇറാന്‍ വ്യക്തമാക്കി. നല്ല അയല്‍പക്ക സൗഹൃദത്തിന്റെ തത്വത്തിന് വിരുദ്ധവും മേഖലയില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കാനുള്ള പ്രാദേശിക ശ്രമങ്ങള്‍ക്ക് ഹാനികരവുമാണ് ആരോപണങ്ങളെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞു. യുഎഇയുടെ അവകാശവാദം ഇറാന്‍ പൂര്‍ണ്ണമായും തള്ളി.

ആക്രമണത്തിന് പിന്നാലെ, ഇറാനുമായി വാണിജ്യ ഇടപാടുകള്‍ യുഎഇ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനുമായി ധനവിനിമയമോ വാണിജ്യ ഇടപാടോ ഇല്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇന്നലെയാണ് യുഎഇക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമമുണ്ടായത്. രണ്ട് മിസൈലുകള്‍ കടലില്‍ പതിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒന്ന് യുഎഇയുടെ സമുദ്ര മേഖലയ്ക്ക് അകത്താണ് പതിച്ചത്. ഏത് ആക്രമണവും നേരിടാന്‍ സജ്ജമാണെന്ന് യുഎഇ അറിയിച്ചു.

നേരത്തെ, മിസൈല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ ചില പ്രദേശങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. 37 ദിവസത്തിന് ശേഷമാണ് യുഎഇയില്‍ അലര്‍ട്ട് മുഴങ്ങിയത്. മിസൈല്‍ ഭീഷണിയുള്ള സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തിറക്കുന്ന മുന്നറിയിപ്പുകളും പിന്തുടരണമെന്നായിരുന്നു പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

ആക്രമണമുണ്ടാകുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുന്‍പാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചത്. ഹോര്‍മുസ്, മേഖലയിലെ സ്ഥിരതയില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഫോണ്‍ കോളില്‍ ചര്‍ച്ചയായി. യുഎഇ പ്രസിഡന്റ് ട്രംപിനെ അങ്ങോട്ട് വിളിക്കുകയായിരുന്നു. ഒമാനെ ആക്രമിക്കുമെന്നുള്ള ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഭാഷണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button