
ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഈ വർഷത്തെ ഓണം ഉത്സവബത്ത, മറ്റാനുകൂല്യ വിതരണം എന്നിവ ചർച്ചചെയ്യാൻ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേർത്ത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത മാർഗനിർദേശങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഐ ടി മേഖലയിലെ തൊഴിൽ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ തുടർന്നുമുണ്ടാകും. മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാലുടൻ ലേബർകോഡുമായി ബന്ധപ്പെട്ട ശിൽപ്പശാല സംഘടിപ്പിക്കുമെന്നും ഇതിനു കാലതാമസമുണ്ടാകില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പുനൽകി.
ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക നിയമത്തിന്റെ കരട് രൂപം തയ്യാറായിട്ടുണ്ട്. നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഗിഗ് തൊഴിലാളികൾക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വിശ്രമ കേന്ദ്രവും ചാർജിംഗ് സ്റ്റേഷനും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികൾക്ക് ഈ വർഷം ഓണത്തിനു 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്യും. ഇതിനായി 20,87,000 രൂപ അല്ലെങ്കിൽ 20 കിലോ അരി, 1 കിലോ പഞ്ചസാര, 1 കിലോ വെളിച്ചെണ്ണ എന്നിവ വീതമോ അനുവദിക്കുന്നതിനു 23,21,830 രൂപ വകയിരുത്തിയിട്ടുണ്ട്.




