
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിൽ തകരാറുകളില്ലെന്ന് കേന്ദ്രസർക്കാർ. ബോയിംഗ് നടത്തിയ വിശദമായ പരിശോധനയിൽ തകരാറുകളൊന്നും കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൽ രാജ്യസഭയിൽ വ്യക്തമാക്കി. ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് മറുപടി. അമേരിക്കയിലെ സീറ്റിലിൽ നടന്ന പരിശോധനയിലാണ് സ്വിച്ചിൽ തകരാറില്ലെന്ന് കണ്ടെത്തിയത്. ത്രസ്റ്റ് കൺട്രോൾ മോഡ്യൂളിന്റെ പരിശോധന പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൽ രാജ്യസഭയിൽ പറഞ്ഞു. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.
60-ലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനകൾ നടത്തേണ്ടി വന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ ഉണ്ടായ പരിഭ്രാന്തിയിൽ പൈലറ്റിന് സംഭവിച്ച ഗുരുതരമായ പിഴവോ മനഃപൂർവമായ നടപടിയോ മൂലമാണ് എഞ്ചിനുകൾ ഓഫായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.




