
മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
എസ്എഫ്ഐഒ കുറ്റപത്രം വിശദമായി പഠിച്ച്, നിർണായക വിവരങ്ങൾ കണ്ടെത്താനാണ് ഇഡി ശ്രമം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ ഈ രേഖകളിൽ നിന്ന് ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണ ടിയെ അടുത്തഘട്ടത്തില്‍ ചോദ്യം ചെയ്യുക എസ്എഫ്ഐഒ കൈമാറിയ രേഖകള്‍ മുന്‍ നിര്‍ത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 18 കോടിയോളം രൂപ താത്കാലികമായി കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് ഉടന്‍ ഇഡി കടക്കും.
2016 മുതല്‍ 2020, 2021 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണല്‍ കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്ക് എന്നപേരില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, എക്സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പിനിയില്‍ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്ഐഒ കണ്ടെത്തല്‍.




