ഫിഫ ലോകകപ്പ്: അനായാസ ജയം പ്രതീക്ഷിച്ചെത്തിയ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തർ

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം 1-1 എന്ന സമനിലയിലാണ് കലാശിച്ചത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംപിടിച്ചു. ഖത്തറിന് വേണ്ടി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ച മലയാളി താരം തഹ്സീൻ ഇന്ന് കളിച്ചില്ല.
കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സ്വിറ്റ്സർലൻഡ് 17-ാം മിനിറ്റിൽത്തന്നെ ലീഡെടുത്തു. മുന്നേറ്റ നിര താരം ബ്രീൽ എംബോളോ ആണ് സ്വിസ് പടയ്ക്കായി ഗോൾ നേടിയത്. ഒരു ഗോളിന് പിന്നിലായ ശേഷവും കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത ഖത്തർ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ (90+5′) ഖത്തറിന്റെ പ്രതിരോധ താരം ബൗലെം ഖൂഖി ആണ് ടീമിന്റെ രക്ഷകനായത്. ഹൊമാം അൽ അമീൻ നൽകിയ മികച്ചൊരു ക്രോസ്സ് മനോഹരമായ ഹെഡ്ഡറിലൂടെ ഖൂഖി സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബെലിനെ മറികടന്ന് വലയിലാക്കുകയായിരുന്നു. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, തങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം രാജ്യമല്ലാത്ത ഒരു വേദിയിൽ ലോകകപ്പ് യോഗ്യത നേടി കളിക്കുന്നത്. 2022-ൽ ആതിഥേയരെന്ന നിലയിലാണ് അവർ ലോകകപ്പിൽ കളിച്ചത്.



