
പത്തനംതിട്ട: സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സർക്കാർ ഇടപെടുന്നത്. സിനിമ വ്യവസായത്തിലല്ല, താര സംഘടനയിലാണ് കുറെയധികം പ്രശ്നങ്ങൾ ഉള്ളത്. വിഷയത്തില്‍ സർക്കാറിന് മുമ്പാകെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാളെ വൈകിട്ട് സിനിമ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും പി സി വിഷ്ണുനാഥ് അറിയിച്ചു.
താര സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യമായ രീതിയിൽ അല്ല പോകുന്നത്. താര സംഘടനയിലെ പ്രശ്നങ്ങൾ സിനിമ മേഖലയിലെ മുതിർന്ന വ്യക്തിത്വങ്ങൾ മാറി നിൽക്കാതെ ഇടപെട്ട് പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു മന്ത്രി എന്ന നിലയിലല്ല, സിനിമ കാണുന്ന ഒരാളെന്ന നിലയിലാണ് ഇത് പറയുന്നത്. മുതിർന്ന വ്യക്തിത്വങ്ങൾ ഇടപെട്ട് പ്രശ്നം പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രശ്നങ്ങൾ മറ്റൊരു തലത്തിലേക്ക് പോകാതെ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്നാണ് പി സി വിഷ്ണുനാഥ് ആവശ്യപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും നിലവിലുള്ള സിനിമാനയം തന്നെ പര്യാപ്തമാണോ എന്നുള്ളത് കൃത്യമായി പരിശോധിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




