‘കേസുകൾ എഴുതിത്തള്ളേണ്ടത് സർക്കാരല്ല, കോടതിയാണ്’; കെ-റെയിൽ സമരക്കേസുകളിൽ യു.ഡി.എഫ് സർക്കാരിന് മറുപടിയുമായി പി. രാജീവ്; മലയിടംതുരുത്ത് പോലീസ് നടപടി ദുരൂഹമെന്നും ആരോപണം!

ദില്ലി: കെ-റെയിലിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എഴുതിത്തള്ളണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. സംസ്ഥാന സർക്കാരിന് കേസ് എഴുതിത്തള്ളാമെന്ന് പറയാം. പക്ഷേ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല കോടതിയാണ്. ശബരിമല കേസിലും ഇതാണ് സ്ഥിതിയെന്നും പി രാജീവ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് വ്യക്തമാക്കിയതാണ്. സിൽവർ ലൈനിന് ബദലുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.
മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടി ദുരൂഹമാണെന്ന് രാജീവ് ആരോപിച്ചു. കുടിയൊഴിപ്പിക്കൽ നടപടിക്കായി 14 തവണ പൊലീസ് വന്ന് മടങ്ങി പോയ സ്ഥലമാണ്. മുന്നറിയിപ്പില്ലാതെയുള്ള പ്രകോപനമാണുണ്ടായതെന്നും സ്ത്രീകളെയും കുട്ടികളയും വലിച്ചിഴച്ചുവെന്നും രാജീവ് കുറ്റപ്പെടുത്തി.
കഴിഞ്ഞ സർക്കാർ വിഷയം പരിഹരിക്കാൻ ഇടപെട്ടു. ഒഴിഞ്ഞുപോകാനുള്ള ബുദ്ധിമുട്ട് സ്ഥലവാസികൾ അറിയിച്ചിരുന്നുവെന്നും രാജീവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസിൽ അന്വേഷണം നടക്കട്ടെ. അന്വേഷണ ഗതി നോക്കി പ്രതികാരനടപടിയാണോ അല്ലയോ എന്ന് വിലയിരുത്താമെന്നും രാജീവ് വ്യക്തമാക്കി.




