Kerala

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി; കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും മന്ത്രിമാരാകുന്ന പ്രമുഖരുടെ പട്ടികയായി, വി.ഡി. സതീശന് ലീഗിന്റെ പൂർണ്ണ പിന്തുണ

തിരുവനന്തപുരം: തിങ്കളാഴ്ച വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു. ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പതിനൊന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകും. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.

രമേശ് ചെന്നിത്തലയെ കെസി വേണുഗോപാല്‍ വീട്ടിലെത്തി അനുനയിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ അംഗമാകാനുള്ള തീരുമാനം എടുത്തത്. എന്നും സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും കെസി പറഞ്ഞു. താന്‍ എന്നും യഥാര്‍ഥ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കായി വിഡി സതീശന്‍ രാവിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ആഭ്യന്തരവകുപ്പ് ചെന്നിത്തലയ്ക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായാണ് വിവരം. അതിന് പിന്നാലെയാണ് കെസി വേണുഗോപാല്‍ ചെന്നിത്തലയുടെ വസതിയിലെത്തിയത്.

ലീഗിന് അഞ്ച് മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. പികെ ബഷീറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ഒരുവിഭാഗം അതൃപ്തി അറിയിച്ചതായാണ് വിവരം.

ലീഗ് നേതാക്കളുമായി വിഡി സതീശന്‍ രാവിലെ തിരുവനന്തപുരത്തെ പാണക്കാട് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള സമൂഹം അര്‍ഹിക്കുന്ന ഭരണാധികാരിയാണ് വിഡി സതീശനെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബവും മുസ്ലിം ലീഗുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് താനെന്ന് വിഡി സതീശനും പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ടീം യുഡിഎഫ് അതിശക്തമായ മതേതര നിലപാടാണ് കൈക്കൊണ്ടത്. അത് കേരളം അംഗീകരിച്ചു. അതിന്റെ പിന്‍ബലവും പാണക്കാട് സാദിഖലി തങ്ങളായിരുന്നു. കേരളത്തില്‍ വിദ്വേഷപ്രചരണം നടത്തി ഭിന്നിപ്പുണ്ടാക്കാന്‍ പല ശക്തികളും ശ്രമിച്ചു. അന്ന് സാദിഖലി തങ്ങളും മുസ്ലിം ലീഗുമെടുത്ത മതേതര നിലപാട് വിസ്മയിപ്പിച്ചിരുന്നു. പള്ളുരുത്തി, മുനമ്പം വിഷയങ്ങള്‍ ആളിക്കത്തുമായിരുന്നു. അതിന്റെ തീകെടുത്തിയത് അദ്ദേഹമാണ്. ആരും ഭിന്നിപ്പുണ്ടാക്കാന്‍ വരണ്ടെന്നും അതിന് ചുട്ട മറുപടി കൊടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button