പട നയിച്ചവൻ നാട് നയിച്ചാൽ മതി ; തൊടുപുഴയിലും ഗോ ബാക്ക് കെസി ഫ്ലക്സ്’

ഇടുക്കി: ‘ഗോ ബാക്ക് കെസി ഫ്ലക്സ്’ തൊടുപുഴയിലും. തൊടുപുഴ രാജീവ് ഭവന് മുമ്പിലാണ് കെ സി വേണുഗോപാലിനെതിരെ ഫ്ലക്സ് സ്ഥാപിച്ചത്. ‘പട നയിച്ചവൻ നാട് നയിച്ചാൽ മതി’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. വി ഡി സതീശനെ അനുകൂലിച്ച് വച്ച ഫ്ലക്സിന് സമീപമാണ് കെ സിക്കെതിരായ ഫ്ലക്സ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തൃശൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടുംം മലപ്പുറത്തും വിഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തുന്നതിനിടെ ആണ് വിഡി സതീശന്റെ അഭ്യര്‍ത്ഥന പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കെസി വേണുഗോപാലിനാണ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിൻറെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമെന്നും നിരീക്ഷകർ, മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്. അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




