
കണക്കുകൂട്ടലുകളും ഉദ്വേഗവും നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളം ആര് ഭരിക്കുമെന്നു നാളെ അറിയാം. നാളെ രാവിലെ 8 മണി മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ജനവിധി അറിയാൻ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണലിനായി 15000 ഉദ്യോഗസ്ഥർ സജ്ജം.
85നു മുകളിൽ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നു യുഡിഎഫ് ഉറപ്പിക്കുന്നു. തുടർ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യാംപിന്.തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടുമെന്ന കണക്കുകൂട്ടലും യുഡിഎഫിനുണ്ട്. അതില്ലെങ്കിൽ പോലും യുഡിഎഫിനു 80നു മുകളിൽ സീറ്റുറപ്പാണെന്നു അവർ പ്രതീക്ഷിക്കുന്നു. കേരളത്തിൽ യുഡിഎഫിനു മുൻതൂക്കമെന്ന എക്സിറ്റ്പോൾ ഫലങ്ങളും അവരെ ആവേശം കൊള്ളിക്കുന്നു.
എന്നാൽ, എക്സിറ്റ്പോളുകളെ എൽഡിഎഫ് തള്ളുന്നു. തുടരെ മൂന്നാം വട്ടവും അധികാരത്തിൽ വന്ന് ചരിത്രമെഴുതുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. 75 സീറ്റ് വരെ കിട്ടുമെന്നാണ് അവർ കണക്കാക്കുന്നത്.നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബിജെപി ഏതാനും ചില മണ്ഡലങ്ങളിൽ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു. പാലക്കാട്, ചാത്തന്നൂർ സീറ്റുകളിലും എൻഡിഎ ജയം പ്രതീക്ഷിക്കുന്നു.
ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്. പരാജയമാണെങ്കിൽ ഇന്ത്യയിൽ ഒരിടത്തും ഭരണമില്ലാത്തവരായി എൽഡിഎഫ് മാറും. തുടരെ 10 വർഷം പ്രതിപക്ഷത്തിരുന്ന ശേഷവും ഭരണം പിടിക്കാനായില്ലെങ്കിൽ സംസ്ഥാനത്തെ യുഡിഎഫ് സംവിധാനം തന്നെ ഉലയുന്ന സ്ഥിതിയാണ് മറുഭാഗത്ത്.




