News

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിന് പി.എ.സി അധ്യക്ഷനായി പുനർനിയമനം; കേരളത്തിലേക്കില്ലെന്ന സൂചന

കൊച്ചി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദ ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി കെസി വേണുഗോപാലിന് പാര്‍ലമെന്‍ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനര്‍ നിയമനം. വിഡി സതീശനെയും രമേശ് ചെന്നിത്തലയേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലിക്കിടയില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി കെസി വേണുഗോപാല്‍ എത്തിയേക്കുമെന്നുള്ള സൂചനകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നടപടി. ഇതുവഴി കെസി മുഖ്യമന്ത്രി പദത്തിനായുള്ള ബലാബലത്തില്‍ നിന്നു പുറത്തായെന്നു കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്കു നിയോഗിക്കപ്പെടുന്ന പക്ഷം പിഎസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലെത്താനാവുമെന്ന് കെസി വേണുഗോപാലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പിഎസി അധ്യക്ഷ സ്ഥാനത്തേക്ക് 2026-27 വര്‍ഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപിച്ചത്. ലോക്സഭയില്‍ നിന്നുള്ള 15 പേരും രാജ്യസഭയില്‍ നിന്നുള്ള ഏഴുപേരും ഉള്‍പ്പെടെ 22 അംഗങ്ങളാണ് സമിതിയിലുള്ളത്. ലോക്സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയെ പിഎസി അധ്യക്ഷനായി നിയമിക്കുകയാണ് കീഴ് വഴക്കം. ഇതനുസരിച്ചാണ് കെസി വീണ്ടും പദവിയിലെത്തുന്നത്.

മുസ്ലീം ലീഗ് വിഡി സതീശനെ പിന്തുണയ്ക്കുകയാണെന്ന സൂചന പരസ്യമായി അറിയിച്ച സാഹചര്യത്തിലാണ് കെസി ഡല്‍ഹിയില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് സൂചനകളുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗിന്‍റെ അഭിപ്രായത്തിന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യം ലഭിക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button