
പശ്ചിമ ബംഗാളിൽ 15 ബൂത്തുകളിൽ ഇന്ന് റീപോളിംഗ്. മഗ്രഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുക. ഇവിഎം കൃത്രിമം കാണിച്ചു എന്ന ബിജെപി പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന റീപോളിങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോളുകൾക്ക് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളിൽ അരങ്ങേറുന്നത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സ്ട്രോങ് റൂമുകൾക്ക് മുന്നിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബൂത്തുകൾക്ക് മുന്നിൽ നിരോധജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി റിട്ടേണിങ് ഓഫീസർമാരും ഒബ്സർവർമാരും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആ ദിവസത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ റദാക്കി. ആയതിനാൽ മേയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താമെന്ന് കമീഷൻ അറിയിച്ചു.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് ഏപ്രിൽ 29-ലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദേശം നൽകിയിരുന്നു. ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയർന്നിരുന്നു.




