2 മണിക്കൂറിൽ പ്രളയ സമാന മഴ, എട്ടടി ഉയരമുള്ള മതിലിടിഞ്ഞ് ദുരന്തം; ബെംഗളൂരുവിൽ 7 ജീവൻ നഷ്ടം, വ്യാപക നാശം

ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. രണ്ട് മണിക്കൂർ നീണ്ടുനിന്ന പ്രളയ സമാനമായ മഴയിൽ നഗരത്തിൽ വ്യാപകമായ നാശനഷ്ടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടായി
ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്.
മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷതേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്. മതിലിനടിയിൽ കുടുങ്ങിയവർക്കായി ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



