Blog

കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബംഗാളിൽ ബിജെപിയെന്ന് പോൾ ഡയറി

കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. കേരളം യു ഡി എഫിനെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം. ടൈംസ് നൗ പ്രവചനത്തിലാണ് യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്. ബംഗാൾ ബി ജെ പി പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ ഫലം.

അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് വന്നിട്ടുള്ളത്. അതേസമയം ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടിൽ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളിൽ 23നായിരുന്നു ആദ്യ ഘട്ടം. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button