എസി ഉപയോഗിക്കാറില്ല ; വീണ്ടും ഉള്ളി വിദ്യയുമായി ജ്യോതിരാദിത്യ സിന്ധ്യ ; ഉഷ്ണതരംഗത്തെ നേരിടാൻ വെറിട്ട ഉപദേശവുമായി കേന്ദ്രമന്ത്രി

ശിവ്പുരി: അതിശക്തമായ ചൂടിലും എസി ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ചൂടിനെ മറികടക്കാന്‍ എസി ഒഴിവാക്കണമെന്നും പകരും ഒരു ഉള്ളി കരുതിയാല്‍ മതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. തന്റേത് ചമ്പല്‍ ചര്‍മം (ചമ്പല്‍ പ്രദേശത്തുകാരുടെ കരുത്തുള്ള ചര്‍മ്മം) ആണെന്നും ഉഷ്ണ തരംഗത്തെ മറികടക്കാന്‍ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യില്‍ കരുതണമെന്നും സിന്ധ്യ ഉപദേശിച്ചു. ഉഷ്ണതരംഗത്തില്‍ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം.
‘ഞാന്‍ എന്റെ കാറിലോ ഇരിക്കുന്ന സ്ഥലത്തോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂണ്‍ മാസങ്ങളിലെ 51 ഡിഗ്രി ചൂടില്‍ പോലും ആളുകള്‍ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ പറയും, ‘ഇത് ചമ്പല്‍ ചര്‍മമാണ്’ എന്ന്. മറ്റൊരു കാര്യം കൂടി പറയാം, കാഴ്ചയില്‍ എനിക്ക് പ്രായം കുറവ് തോന്നിക്കുമെങ്കിലും എന്റെ മനസ്സ് പഴയതാണ്. അതിനാല്‍, നിങ്ങളുടെ കീശയില്‍ എപ്പോഴും ഒരു സവാള കരുതുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല.’
‘ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി (ആധുനിക ഉപകരണങ്ങള്‍) നടക്കുകയാണ്. എന്നാല്‍ വാര്‍ത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണ്. ഇതൊക്കെ പഴയ രീതികളാണ്. ആയുര്‍വേദം പുരോഗമിക്കുമ്പോള്‍ ഇത്തരം പരമ്പരാഗതമായ അറിവുകളെ നമ്മള്‍ മറന്നുപോകരുതെന്നും ‘ മന്ത്രി പറഞ്ഞു.




