International

മൊജ്‌തബ ഖമേനി കൊല്ലപ്പെട്ടോ? രക്തസാക്ഷികൾക്കൊപ്പം ചിത്രം ഉൾപ്പെടുത്തിയത് ഇറാനിൽ വലിയ ചർച്ചയാകുന്നു; ദുരൂഹത തുടരുന്നു

തെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ ചിത്രങ്ങൾ കൊല്ലപ്പെട്ട രക്തസാക്ഷികൾക്കൊപ്പം ഒരു പൊതുചിത്രത്തിൽ ഇടംപിടിച്ചത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവെക്കുന്നു. മഷാദിൽ നടന്ന ചടങ്ങിൽ അധികൃതർ അനാവരണം ചെയ്ത ചുവർചിത്രത്തിൽ, യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പ്രമുഖർക്കൊപ്പമാണ് മോജ്തബയുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. അനാവരണച്ചടങ്ങ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തിന്റെ അനാവരണച്ചടങ്ങിൽ ഐആർജിസിയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

നിലവിലെ പരമോന്നത നേതാവ് എന്നതുകൊണ്ടാകാം മൊജ്താബയുടെ ചിത്രം ഉൾപ്പെടുത്തിയതെന്നും സാമൂഹികമാധ്യമങ്ങളിൽ ചിലർ വാദിക്കുന്നു. തന്റെ പിതാവിന്റെ മരണശേഷം അധികാരമേറ്റ മോജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ എഴുതി തയ്യാറാക്കിയ രീതിയിൽ മാത്രമാണ് പുറത്തുവരുന്നത്. ഫെബ്രുവരിയിൽ നടന്ന ആദ്യഘട്ട ആക്രമണങ്ങളിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹം അബോധാവസ്ഥയിലാണെന്നും ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റതായും സംസാരശേഷി നഷ്ടപ്പെട്ടതായും ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാനിൽ സാധാരണയായി കൊല്ലപ്പെട്ടവരെ ആദരിക്കാനാണ് ഇത്തരം ചുവർചിത്രങ്ങൾ ഉപയോഗിക്കുന്നത്. ജീവിച്ചിരിക്കുന്ന നേതാക്കളുടെ ചിത്രം ഇത്തരത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പം നൽകുന്നത് അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ ഗവൺമെന്റോ ഔദ്യോഗിക മാധ്യമങ്ങളോ ഈ ചുവർചിത്രത്തെക്കുറിച്ചോ മോജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചോ നേരിട്ട് പ്രതികരിച്ചിട്ടില്ല. അദ്ദേഹം സുരക്ഷിതനാണെന്നും ഭരണകാര്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button