KeralaNews

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയല്‍ വെല്ലുവിളി, ഡിഎന്‍എ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കും: വീണാ ജോര്‍ജ്

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡിഎന്‍എ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും. ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയല്‍ വെല്ലുവിളി എന്ന് ഫോറന്‍സിക് വിഭാഗം അറിയിച്ചിട്ടുണ്ട്. എങ്കിലും ഡിഎന്‍എ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ഒന്‍പത് പേരുടെ പൂര്‍ണ ശരീരങ്ങളാണ് കിട്ടിയിട്ടുള്ളത്. പതിനാലോളം മൃതദേഹാവിശിഷ്ടങ്ങളും കിട്ടിയിട്ടുണ്ട്. രണ്ടുമൂന്ന് പേരുടേതാണോ എത്ര പേരുടേതാണ് എന്നതില്‍ വ്യക്തതയല്ല. രാവിലെ ഒന്‍പത് മണിയോടെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധര്‍ എത്തും. പ്രോട്ടോകോള്‍ അനുസരിച്ച് എല്ലാവരുടെയും സാമ്പിള്‍ എടുത്തുണ്ട്. മൃതദേഹാവിശിഷ്ടങ്ങളുടെ സാമ്പിളും എടുക്കും. സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. കാണാതായ ആളുകളുടെ ബന്ധുക്കള്‍ എത്തുന്ന മുറയ്ക്ക് അവരുടെ സാമ്പിളുകള്‍ എടുത്ത് ഒത്തുനോക്കും. പലരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയല്‍ ദുഷ്‌കരമാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ആളുകളെ തിരിച്ചറിയുന്നത് പ്രയാസകരമാക്കാമെന്ന് ഫോറന്‍സിക് വിഭാഗം അറിയിച്ചിട്ടുണ്ട്. അതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം മാത്രമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തുന്നതിനെ കുറിച്ച് ആലോചന നടക്കുകയാണ്. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button