ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള പ്രതിഷേധം; ഗുരുഗ്രാമിന് പിന്നാലെ നോയിഡയിലും വ്യാപക അക്രമം

നോയിഡ: ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും പ്രതിഷേധക്കാര്‍ തീയിട്ടു. ശമ്പളവർദ്ധനവിലെ അപാകതകളും കാലതാമസവും ആരോപിച്ച് നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.
ഇന്ന് ഫേസ് 2 മേഖലയിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും പ്രതിഷേധക്കാർ തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. പൊലീസ് വാഹനങ്ങൾക്ക് നേരെയും വ്യാപകമായ ആക്രമണമുണ്ടായി. പൊലീസിന്റെ ജീപ്പുകളും ബൈക്കുകളുമെല്ലാം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗുരുഗ്രാമിലെ ഐ.എം.ടി മനേസറിലും സമാനമായ രീതിയിൽ കരാർ തൊഴിലാളികൾ പൊലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
സെക്ടർ 62-ൽ നടന്ന പ്രതിഷേധം കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. സെക്ടർ 16-നെയും എൻ.എച്ച്-9-നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. റോഡ് ഡിവൈഡറുകളിൽ കയറി നിന്ന് തൊഴിലാളികൾ മുദ്രാവാക്യം വിളിച്ചു. ഇതോടെ അത്യാവശ്യ യാത്രക്കാരും വിവിധ ഓഫീസ് ജോലിക്കാരും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.




