വോട്ട് ചെയ്യാൻ ജാമ്യം വേണം; കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യുവനടിയുടെ ലൈംഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജാമ്യം നൽകണമെന്ന് ആവശ്യവുമായി രഞ്ജിത്തിൻ്റെ അഭിഭാഷകനാണ് കോടതിയിൽ എത്തിയിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശമാണെന്നും അതിന് ഇടക്കാല ജാന്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നുമാവശ്യപ്പെട്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹർജി നൽകിയത്.
പരാതിക്കാരിക്കെതിരെ രഞ്ജിത്ത്
പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവും ജാമ്യ ഹർജിയിലെ ഇന്നലത്തെ വാദത്തിനിടെ രഞ്ജിത്ത് കോടതിയെ അറിയിച്ചു. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റിൽ എല്ലാവരും അറിഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്. ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർജിയിൽ കോടതിയെ അറിയിച്ചു.




