
ആലപ്പുഴ: അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
തികഞ്ഞ ആത്മവിശ്വാസത്തിൽ ആണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യുഡിഎഫിന് വലിയ അങ്കലാപ്പുണ്ട്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല. ജനങ്ങള്‍ യുഡിഎഫിനെ കൈയൊഴിഞ്ഞു. യുഡിഎഫ് പല നീക്കങ്ങൾ നടത്തി. അവസരവാദ നിലപാട് അമ്പലപ്പുഴയിൽ ഇറക്കി. വഞ്ചന കാണിച്ചവരെ അമ്പലപ്പുഴ എന്ന വിപ്ലവത്തിന്‍റെ നാട് ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. എല്ലാ പ്രതിസന്ധിയിലും ഈ നാട് ഒന്നിച്ചു നിൽക്കും. ഈ നാടിനു വേണ്ടി അർപ്പണ ബോധത്തോടെ കരുത്ത് കാണിച്ചവർ ഒരു വ്യതിയാനത്തിന് ഒപ്പവും പോകില്ല. അവസരവാദിയും യുഡിഎഫും ചേർന്നു ബിജെപി വോട്ട് തേടുകയാണിപ്പോള്‍.
അവസരവാദക്കാരൻ ബിജെപി വോട്ട് കിട്ടും എന്ന് പറയുകയാണെന്നും സുധാകരനെ ഉദ്ദേശിച്ചുകൊണ്ട് പിണറായി വിജയൻ വിമര്‍ശിച്ചു. ജി സുധാകരന്‍റെ പേര് പറയാതെയാണ് വിമര്‍ശനം. എങ്ങനെ എങ്കിലും എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് യുഡിഎഫ് ശ്രമം. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി തുറന്നടിച്ചു.2021ൽ തുടർഭരണം ജനങ്ങൾ തീരുമാനിച്ചത് അവരുടെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണെന്നും എൽഡിഎഫ് നാടിനൊപ്പമാണെന്നും പിണറായി പറഞ്ഞു.



