നേമത്ത് സംവാദച്ചൂട്; ‘തീയതി രാജീവ് പറയട്ടെ, എനിക്ക് എ പ്ലസ് കിട്ടും’; വി ശിവൻകുട്ടി

തിരുവനന്തപുരം; നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിൽ തിയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മാറ്റാം, രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ എന്നും വി ശിവൻകുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളു എന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണ്. പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം ആയിരിക്കും മാർക്കെന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വി ശിവൻകുട്ടി പരിഹസിച്ചു.
നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് പരസ്യ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ തയ്യാറാണോ എന്നായിരുന്നു വി ശിവൻകുട്ടിയുടെ ചോദ്യം. അങ്ങനെയാണെങ്കിൽ 29ന് രാവിലെ പൂജപ്പുര മൈതാനത്ത് വെച്ച് സംവാദം ആകാമെന്നും പറഞ്ഞിരുന്നു. എന്നാൽ അന്ന് പ്രധാന മന്ത്രി കേരളത്തിൽ വരുന്ന ദിവസമാണെന്നും അത് മുന്നിൽക്കണ്ടാണ് വി ശിവൻകുട്ടി ആ ദിവസം തെരഞ്ഞെടുത്തതുമെന്നാണ് രാജീവ് ചന്ദ്രശേഖർ മറുവാദമായി പറഞ്ഞത്. അതേസമയം വി ശിവൻ കുട്ടിയല്ല, മുഖ്യമന്ത്രി ആണ് സംവാദത്തിന് വരേണ്ടതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്ത് നിന്നും അഭിപ്രായമുണ്ടായിരുന്നു. ഇതിനെതിരെയുള്ള മറുപടിയാണ് വി ശിവൻ കുട്ടി ഇപ്പോൾ നൽകിയിരിക്കുന്നത്.
നേമത്ത് സിപിഎം – ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള ‘സംവാദ’ വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണ് ഇരുവരുമെന്നും അദ്ദേഹം വിമർശിച്ചു. തുണ്ടുകടലാസും കൂടെ ആളുമില്ലാതെ ഒറ്റക്ക് വരാൻ ശിവൻകുട്ടിക്കും രാജീവ് ചന്ദ്രശേഖറിനും സംവാദത്തിന് വരാൻ ധൈര്യമുണ്ടോ എന്നും കെഎസ് ശബരീനാഥൻ ചോദിച്ചു.
അതിനിടെ പരസ്യ സംവാദത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ച് താൻ നിർദേശിച്ച മാർച്ച് 29 തീയതി മാറ്റാൻ തയ്യാറാണെന്ന് വി ശിവൻകുട്ടി പ്രതികരിച്ചിട്ടുണ്ട്. സ്ഥലവും തീയതിയും നിശ്ചയിക്കാൻ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളൂവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം മാർക്കും തനിക്ക് എ പ്ലസും കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. നേമത്ത് വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് വി ശിവൻകുട്ടി പ്രതികരിച്ചത്.



